
തിരുവനന്തപുരം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകള്‍ കൂടിയാണ് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്.
ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും ഒരുക്കി മലയാളികൾ പുലർച്ചെ കണി കണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ.
കൊന്ന പൂക്കളും വിഷുവിന് പ്രധാനമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. മാത്രമല്ല വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
വിഷുവിനു ദിവസങ്ങൾക്ക് മുന്നേ തന്നെ കണി ഒരുക്കാനുള്ള സാധനങ്ങൾ നമ്മുടെ തൊടിയിൽ നിന്ന് പ്രത്യേകം എടുത്തുവയ്ക്കാൻ തുടങ്ങും. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.
