
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ പൊതുദര്‍ശനത്തിനായി മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്.
ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം. വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. അബ്ദുൽ മജീദ് (അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക) കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക.
പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. നാടിന്‍റെ പ്രിയപ്പെട്ടവർക്ക് വിട നൽകാൻ വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും സ്കൂൾ വളപ്പിലേക്ക് ഒഴുകിയെത്തുകയാണ്. മന്ത്രി വി ശിവൻകുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ വെള്ളിയാഴ്ച വൈകിട്ട് 5.20 ന് ആണ് വാല്‍പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
