
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്. ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന്‍ ആയില്ലെന്നും രക്ത പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്ന കുടുംബത്തിന്റെ ആരോപണവും സൂപ്രണ്ട് തള്ളി. ആശുപത്രിയില്‍ ആന്റിവെനം 27 വയല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം രംഗത്തെത്തി. തലചുറ്റുന്നുണ്ടെന്നും എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും കുഞ്ഞ് പറഞ്ഞതാണ്. പക്ഷെ അധികൃതര്‍ കാര്യമാക്കിയില്ലെന്നും ജീവനക്കാര്‍ അവഗണിച്ചെന്നും കുട്ടിയുടെ അച്ഛന്‍ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്‌സ് മാത്രമാണ് തട്ടി നോക്കിയതെന്നും ചികിത്സാവീഴ്ച ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
