
തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. മാർച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായതോടെയാണ് വട്ടിയൂർക്കാവ് പൊലീസ് പ്രതി ചേർത്തത്. കേസുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകി.
ഡെപ്യൂട്ടി മേയർ ആശാനാഥിന് എതിരെയും കേസ് എടുത്തു. ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ് ഇരുവർക്കും എതിരായി നടപടി സ്വീകരിച്ചത്. അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.
പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസീനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി ജെ പി പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. ടി പി സെൻ കുമാർ, ആർ ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരും മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
