
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന് മരണപ്പെട്ട ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന് നീതി ആവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കൗൺസിൽ ഏപ്രിൽ 28ന് ആഹ്വാനം ചെയ്ത കേരള ഹർത്താലിന് വെൽഫെയർ പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. കാമ്പസിൽ പഠനം ആരംഭിച്ചത് മുതൽ അധ്യാപകരിൽ നിന്നും കടുത്ത ജാതി വിവേചനം നേരിട്ട വിദ്യാർത്ഥിയാണ് നിതിൻ രാജ്. കേരളത്തിലെ വിവിധ ക്യാമ്പസുകളിലും തൊഴിലിടങ്ങളിലും നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ നേർചിത്രമാണ് നിതിൻ രാജിന്റെ സ്ഥാപനവൽകൃത കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്.
ജന്മം കൊണ്ടും പ്രത്യേക മതത്തിലും ജാതിയിലും ഉൾപ്പെട്ടതിന്റെ പേരിലും വിവിധ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹിക വിവേചനം സംസ്ഥാനത്ത് വ്യാപകമാണ്. എന്നാൽ ജാതിരഹിത സംസ്ഥാനമെന്ന് കേരളത്തെക്കുറിച്ച് മേനി നടിക്കുന്ന ഭരണകൂടം കാമ്പസുകളിലും വിവിധ തൊഴിൽ മേഖലകളിലും നടക്കുന്ന ജാതി വിവേചനത്തെ ബോധപൂർവ്വം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്.
നിതിൻ രാജ് മരണപ്പെട്ടു ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാനോ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ മുഖ്യ പങ്കു വഹിച്ച പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനോ പ്രതിചേർക്കാനോ പോലീസ് തയ്യാറായിട്ടില്ല. രോഹിത് വെമുലയുടെ ജീവത്യാഗത്തെ തുടർന്ന് രാജ്യത്ത് ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി ഇന്ത്യയിൽ രോഹിത് ആക്ട് നടപ്പാക്കണമെന്ന് ആവശ്യം ശക്തമാണ്.
ഇത് ഗൗരവത്തോടെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണം. നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏപ്രിൽ 28 -ന് നടക്കുന്ന കേരള ഹർത്താൽ സമൂഹം ഏറ്റെടുക്കണം. നിതിൻ രാജിന് നീതി ഉറപ്പാക്കുന്നതിന് വേണ്ടി ആക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കേരള ഹർത്താലിന് വെൽഫെയർ പാർട്ടിയുടെ സമ്പൂർണ ഐക്യദാർഢ്യം അറിയിക്കുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു. അന്നേ ദിവസം തീരുമാനിച്ച എല്ലാ സംഘടനാ പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
