Press Club Vartha

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെയാണ് മുന്നറിയിപ്പുമായി വിമാനകമ്പനികൾ രംഗത്തെത്തിയത്.

ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഉടൻ കേന്ദ്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ആശങ്ക അറിയിച്ച് കത്തയച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ട്. ഇതോടെ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പലതും ലാഭകരമല്ലാതായി മാറിയെന്നും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും വിമാനകമ്പനികൾ പറയുന്നു.

യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്‍റെ (ATF) വിലയിലുണ്ടായ അമിതമായ വർധനയുമാണ് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്ഐഎ ആവശ്യപ്പെട്ടു.

Share This Post
Exit mobile version