Press Club Vartha

യുറേനിയം കൈമാറാന്‍ ഇറാന്‍ സമ്മതിച്ചു; ആണവനിലയം തകര്‍ക്കില്ല; ഇറാന്റെ പുതിയ നീക്കം; പശ്ചിമേഷ്യ സമാധാനത്തിലേക്കോ.?

ടെഹ്‌റാന്‍: പശ്ചിേേമഷ്യന്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കി യുഎസുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുതിയ നീക്കവുമായി ഇറാന്‍. യു.എസ് മുന്നോട്ട് വച്ച സമാധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് പുതിയ തീരുമാനങ്ങളും നിലപാടും അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഇതുപ്രകാരം അമേരിക്ക മുന്നോട്ട് വച്ച സമാധാന നിര്‍ദേശങ്ങളില്‍ ചിലതൊക്കെ, അല്ലെങ്കില്‍ ഏറ്റവും സുപ്രധാനമായത് അംഗീകരിക്കപ്പെടുകയാണ് എന്ന നില കൈവരും. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത ഏറുകയാണ്.

ഇറാന്‍ ആണവപദ്ധതി നിര്‍ത്തി വയ്ക്കണം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുകയോ അതല്ലെങ്കില്‍ മൂന്നാം രാജ്യത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് അമേരിക്കയുടെ ആവശ്യം. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാന്‍ ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്ക മുന്നോട്ട് വെച്ച സമാധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാന്‍ ഈ നിലപാട് സ്വീകരിച്ച.

അതേസമയം, സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൈമാറിയ യുറേനിയം തിരികെ നല്‍കണമെന്ന നിബന്ധന ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ ആണവ നിലയങ്ങള്‍ തകര്‍ക്കണമെന്ന യുഎസിന്റെ ആവശ്യവും ഇറാന്‍ തള്ളി. ഇറാന്റെ നീക്കം മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുമായി ഇറാനിലെ യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങള്‍ തകര്‍ക്കണമെന്നും യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഇറാന്റെ ആണവ ശേഷി പൂര്‍ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും, ആണവ പദ്ധതികളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തടസ്സമായി തുടരുകയാണ്.

 

Share This Post
Exit mobile version