Press Club Vartha

വി ഡി സതീശന് അഭിവാദ്യങ്ങൾ; ജനാഭിലാഷം ഉയർത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു: റസാഖ് പാലേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം നേടിയ യു ഡി എഫ് സർക്കാരിനെ മുന്നിൽ നിന്ന് നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് വെൽഫെയർ പാർട്ടിയുടെ അഭിവാദ്യങ്ങളും ആശംസകളും നേർന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളം ഭരിച്ച മുൻസർക്കാറിന് ജനങ്ങൾ നൽകിയ മുന്നറിയിപ്പ് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യു ഡി എഫ് ജനങ്ങൾക്ക് നൽകിയ ധാരാളം ഉറപ്പുകളും വാഗ്ദാനങ്ങളുമുണ്ട്. ഒരു പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ജനങ്ങൾ വെച്ച് പുലർത്തുന്ന പ്രതീക്ഷകളുമുണ്ട്. ഉറപ്പുകളും വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കുവാനും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരുവാനും താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

വംശീയ രാഷ്ട്രീയവും അധികാര സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും കേരളത്തിന് ആപത്താണ്. ബി ജെ പി അധികാരത്തിലില്ലാത്ത എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാർ സാമ്പത്തികമായി വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഗവർണർമാരെ ഉപയോഗിച്ച് ഫെഡറൽ ഘടനയെ തകർക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മുസ്‌ലിം – ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള നിയമനിർമാണങ്ങളും അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സംഘ്പരിവാർ ഫാഷിസത്തോടും അതിന്റെ മുഴുവൻ ചിഹ്നങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിപ്പിടിച്ചു കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്താൻ യുഡിഎഫ് സർക്കാർ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിലെ പിന്നാക്ക – ദുർബല വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുവാനും സാമൂഹ്യ നീതിയുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും പുതിയൊരു സാഹോദര്യകേരളം കെട്ടിപ്പടുക്കുവാനും സതീശന്റെ മന്ത്രിസഭയ്ക്ക് കഴിയേണ്ടതുണ്ട്. അതിനായുള്ള ഏതു ചുവടുവെപ്പുകൾക്കും വെൽഫെയർ പാർട്ടിയുടെ പിന്തുണ ഉറപ്പ് നൽകുന്നു. നയങ്ങളിലും തീരുമാനങ്ങളിലും മറുശബ്ദങ്ങളെയും വിയോജിപ്പുകളെയും കേൾക്കുവാനും തിരുത്തലുകൾ ആവശ്യമുള്ളിടങ്ങളിൽ അത് നടപ്പിലാക്കുവാനുമുള്ള ജനാധിപത്യ വിശാലതയും ജനങ്ങൾ പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത്തരം പ്രതീക്ഷകളോടും നീതി പുലർത്താനാകട്ടെ എന്നാശംസിക്കുന്നു. കൂടുതൽ നല്ല ദിനങ്ങൾ കെട്ടിപ്പടുക്കാനുള്ള ഏതു ശ്രമങ്ങളിലും കൂടെയുണ്ടാകുമെന്നും റസാഖ് പാലേരി പറഞ്ഞു.

Share This Post
Exit mobile version