സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു
Press Club Vartha
കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മംഗലാപുരം ഗ്രാമപഞ്ചായത്ത് കാരമൂട് വാർഡ് അംഗം മൻസൂറിന്റെ നേതൃത്വത്തിൽ കെ-സ്പേസ് നിർമ്മാണ സ്ഥലത്തെ ഓഫീസിലേക്ക് ജനകീയ ഉപരോധവും നിരാഹാര സമരവും നടത്തി. കെ-സ്പേസ് നിർമ്മാണത്തിനായി എത്തിക്കുന്ന വൻകിട ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതു മൂലവും, പൈലിംഗ് അവശിഷ്ടങ്ങൾ റോഡരികിൽ തള്ളുന്നതു മൂലവും കുറക്കോട് – കുറുമം – ഇടവിളാകം റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതുവഴി സ്കൂൾ ബസുകൾക്കോ ഇരുചക്ര വാഹനങ്ങൾക്കോ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നിത്യേനയെന്നോണം അപകടഭീഷണിയുയർത്തുന്ന ഈ റോഡ് അടിയന്തരമായി പൂർണ്ണതോതിൽ പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കാരമൂട് വാർഡ് അംഗം മൻസൂർ സമരം ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, വരിക്കുമുക്ക് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കവിത, ഇടവിളാകം വാർഡ് അംഗം രജനി എന്നിവർ സമരത്തിന് പിന്തുണയുമായി എത്തി സംസാരിച്ചു. ജനകീയ കൂട്ടായ്മ അംഗങ്ങൾ, കുറക്കോട് ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി ഭാരവാഹികൾ, കുറക്കോട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പ്രദേശവാസികളായ നൂറുകണക്കിന് സ്ത്രീകളും നാട്ടുകാരും പ്രതിഷേധത്തിൽ അണിനിരന്നു. സമരത്തെത്തുടർന്ന് കെ-സ്പേസിന്റെ പണികൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു. തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്തിന്റെ സാന്നിധ്യത്തിൽ മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയെടുത്തു. ജനപ്രതിനിധികളും ജനകീയ കൂട്ടായ്മ ഭാരവാഹികളും നാട്ടുകാരും കെ-സ്പേസ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തുന്ന ചർച്ചയിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയതിനെ തുടർന്ന് സമര പരിപാടികൾ താൽക്കാലികമായി അവസാനിപ്പിച്ചു.