Press Club Vartha

വനിതാ കോച്ചിനെ പീഡിപ്പിച്ചെന്ന് പരാതി. ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജി വെച്ചു

ന്യൂഡല്‍ഹി: മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ്
ജൂനിയര്‍ അത്ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് രാജിവച്ചു.

സന്ദീപ് സിങ് പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചണ്ഡീഗഡ് പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് മന്ത്രി രാജിവെച്ചത്. പീഡന പരാതി അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വനിതാ കോച്ച്
പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സത്യം പുറത്തു കൊണ്ടു വരാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും തനിക്ക് സുരക്ഷയൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനു ശേഷം മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ച് ആരോപിക്കുന്നത്.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്ന് അറിയിച്ചപ്പോൾ രേഖകളുമായി തന്നെ വന്നു കാണാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് മന്ത്രിയുടെ ക്യാബിനിലെത്തിയപ്പോൾ പീഡനശ്രമം നടത്തുകയായിരുന്നു.
മന്ത്രി തന്റെ കാലില്‍ സ്പര്‍ശിച്ചു. ആദ്യം കണ്ടതു മുതല്‍ ഇഷ്ടമാണെന്നു മന്ത്രി പറഞ്ഞതോടെ താന്‍ കൈ തട്ടിമാറ്റി. എന്നാല്‍, മന്ത്രി തന്റെ ടീഷര്‍ട്ട് വലിച്ചുകീറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. ബഹളംവെച്ചിട്ടും അവിടെയുണ്ടായിരുന്ന ജീവനക്കാരാരും സഹായത്തിനെത്തിയില്ലെന്നും യുവതി പറയുന്നു.

ജിംനേഷ്യത്തിൽ വെച്ചാണ് താൻ സന്ദീപ് സിങ്ങിനെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ പരിചയം മൂലമാണ് സർട്ടിഫിക്കേറ്റിന്റെ കാര്യത്തിൽ നേരിൽ കാണാൻ പോയതെന്നും വനിതാ കോച്ച് പറയുന്നു.

പെഹോവയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സന്ദീപ് സിങ്, ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസഞ്ജിന്റെ 2018-ല്‍ പുറത്തിറങ്ങിയ ‘സൂര്‍മ’ എന്ന ചിത്രം സന്ദീപ് സിങ്ങിനെ കുറിച്ചുള്ള ബയോപിക് ആണ്. എം.ടി.വി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികര്‍ത്താവ് കൂടിയായിരുന്നു സന്ദീപ് സിങ്.

ആരോപണത്തെ തുടർന്ന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.

Share This Post
Exit mobile version