Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് 100 ഭിന്നശേഷിക്കുട്ടികള്‍ കൂടി; പ്രവേശനോത്സവം മന്ത്രി സജി ചെറിയാന്‍ നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കലാവിസ്മയത്തിന്റെ പുതിയ ലോകത്തേയ്ക്ക് നാളെ (ബുധന്‍) 100 ഭിന്നശേഷിക്കുട്ടികളെത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ഭിന്നശേഷിക്കുട്ടികളാണ് വിവിധ കലകളില്‍ പരിശീലനം നേടുന്നതിനായി മാജിക് അക്കാദമി നേതൃത്വം നല്‍കുന്ന മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തുന്നത്.

പുതിയ കുട്ടികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മാജിക് പ്ലാനറ്റില്‍ ക്രമീകരിച്ചിക്കുന്നത്. മാജിക്, സംഗീതം, നൃത്തം, അഭിനയം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളില്‍ ഒരു വര്‍ഷം നീളുന്ന പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്‌പോര്‍ട്‌സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും സൗജന്യമായി കുട്ടികള്‍ക്ക് ലഭിക്കും.

പ്രവേശനോത്സവം നാളെ രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. നവാഗതരെ കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു.എ ഐ.എ.എസ്, ചലച്ചിത്ര താരം ഗിന്നസ് പക്രു, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനും ഇവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനുമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണത്തോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ 2019 മുതല്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തിച്ചുവരികയാണ്.

മാജിക്, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ കലകളില്‍ പരിശീലനം നടത്തി അത് ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പരിപൂര്‍ണതയോടെ അവതരിപ്പിച്ചുവരികയാണ്. ഇതിന്റെ ഫലമായി ഈ കുട്ടികളുടെ ആരോഗ്യ ബൗദ്ധിക മാനസിക നിലകളില്‍ ഏറെ മാറ്റമുണ്ടാവുകയും ചെയ്തു. ഈ പുരോഗതി സര്‍ക്കാര്‍ ഏജന്‍സികളായ ഐക്കണ്‍സ്, സി.ഡി.സി എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് ഈ മാറ്റം എത്തിക്കുന്നതിനായി പുതിയൊരു ബാച്ച് കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് 100 കുട്ടികളെ കൂടി പ്രവേശനം നല്‍കുവാന്‍ തീരുമാനിച്ചത്. മൂവായിരത്തോളം അപേക്ഷകളില്‍ നിന്നും ഓഡിഷന്‍ നടത്തിഏറ്റവും അനുയോജ്യരായ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഇതോടെ സെന്ററില്‍ 300 കുട്ടികളാണുണ്ടാവുക.

Share This Post
Exit mobile version