Press Club Vartha

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്നു ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. ഇതേ തുടർന്ന് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കാവ്യ മാധവന്‍റെ അച്ഛനെയും അമ്മയേയും വിസ്തരിക്കണമെന്നു പറയുന്നതു വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇരുപത്തിനാലു പേജുള്ള സത്യവാങ്മൂലമാണു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്.

ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങളറിയാന്‍ കാവ്യ മാധവന്‍റെ അച്ഛനെ വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു ദിലീപിന്‍റെ സത്യവാങ്മൂലം. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.

Share This Post
Exit mobile version