Press Club Vartha

‘ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് രക്തസാക്ഷിത്വത്തിന്‍റെ നാലാം വാർഷികം നാടെങ്ങുമാചരിക്കുന്ന വേളയിലാണ് ഈ കൊലപാതകത്തിനു ആസ്പദമായ കാര്യങ്ങൾ പുറത്തുവരുന്നത്. കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ലെന്നും മകനെയോർത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ നിലനിൽപ്പിനായി സ്വയം സംഘടിക്കുന്ന ക്വൊട്ടേഷൻ സംഘങ്ങൾ തുടർച്ചയായി അഴിഞ്ഞാടുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എം നേതൃത്വത്തിനാനിന്നും അദ്ദേഹം ആരോപിച്ചു.

ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനിയായി സി.പി.എം. മാറിക്കഴിഞ്ഞു. കൃത്യം ചെയ്തവർ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കൊലയ്ക്ക് പ്രേരണ നൽകിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പാർട്ടി സഖാക്കൾക്ക് അഴിമതി നടത്താനും വൻ വെട്ടിപ്പു നടത്താനും മാത്രമല്ല കൊലക്കേസ് പ്രതികൾക്ക് ജോലി നൽകി സുരക്ഷയ്ക്കുള്ള താവളമായും സഹകരണ ബാങ്കുകളെ സി.പി.എം മാറ്റുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിന്‍റെയൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗുഢസംഘത്തെ പൊതു സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടണം. അതിനു വേണ്ടത് നിയമനടപടിയാണ്. അങ്ങനെ സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ യഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Share This Post
Exit mobile version