Press Club Vartha

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മൂന്ന് പേർ അറസ്റ്റിൽ

വർക്കല: വർക്കലയിലെ പാരാഗ്ലൈഡിംഗിനിടെ അപകടം. അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാ‌ഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.

ഇന്നലെയാണ് വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിൽ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ കുടുങ്ങുകയായിരുന്നു. ഇവരെ മണിക്കൂറുകളോളം പണിപ്പെട്ടാണ് താഴെയിറക്കിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. 100 മീറ്റർ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്.

പാരാഗ്ലൈഡിംഗിന് പാപനാശത്ത് ഈ കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായ പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്.

Share This Post
Exit mobile version