Press Club Vartha

അമ്പത്താറുകാരൻ പങ്കാളിയെ അതി ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു

മുംബൈ: മീര റോഡ് ഏരിയയിൽ അമ്പത്താറുകാരൻ ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി. കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. യുവതിയുടെ മൃതദേഹം മരംമുറിയ്ക്കുന്ന യന്ത്രം ഉപയോ​ഗിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ചെന്നും ചിലഭാ​ഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ച് തെരുവ് പട്ടികൾക്ക് നൽകിയെന്നും പൊലീസ് പറഞ്ഞു. ദുർ​ഗന്ധം വമിക്കാതിരിക്കാനാണ് കുക്കറിൽ തിളപ്പിച്ചത്. ആദ്യം യുവതിയുടെ കാൽ മാത്രമാണ് ലഭിച്ചത്. പിന്നീട് വീട്ടിൽ നടത്തിയ തിരച്ചിലിൽ 13ഓളം ശരീരഭാ​ഗങ്ങൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

യന്ത്ര വാൾ ഹാളിലായിരുന്നു സൂക്ഷിച്ചിരുന്നത്. കറുത്ത പ്ലാസ്റ്റിക് ബാ​ഗ് മുറിയിലാകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. മൃതദേഹം ചെറുകഷ്ണങ്ങളാക്കി മുറിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ഇയാൾ കഴിഞ്ഞ മൂന്ന് ദിവസമായി മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ നശിപ്പിക്കുകയായിരുന്നു. പതിവില്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി. മൃതദേഹാവശിഷ്ടം കലർത്തിയ ഭക്ഷണമാണ് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡ്രെയിനേജിലും മൃതദേഹം ഒഴുക്കിയെന്നും സംശയമുണ്ട്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്.

സംഭവത്തിൽ മനോജ് സഹാനിയെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്. മനോജ് സഹാനിയും സരസ്വതി വൈദ്യയും കഴിഞ്ഞ മൂന്നു വർഷമായി ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ചായിരുന്നു താമസം. ബുധനാഴ്ചയാണ് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിൽ വിളിച്ചറിയിക്കുന്നത്.

യുവതിയുടെ മറ്റ് ശരീരഭാഗങ്ങൾ പ്രതി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതകത്തിനു പിന്നിലെ കാരണവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

Share This Post
Exit mobile version