Press Club Vartha

കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല എംബോളൈസേഷനിലൂടെ 26കാരൻ സാധാരണ ജീവിതത്തിലേക്ക്

തിരുവനന്തപുരം: തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെത്തുടർന്ന് കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടാവുന്ന അപകടാവസ്ഥയിലായിരുന്ന 26കാരനെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല (CCF) എന്നറിയപ്പെടുന്ന ഈ അപൂർവ രോഗാവസ്ഥയിൽ, തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന കരോറ്റിഡ് ആർട്ടറീസ് എന്ന രക്തക്കുഴലുകളും കണ്ണിന്റെ പിറകിലെ ഞരമ്പുകളും തമ്മിൽ അസാധാരണമായി കൂടിച്ചേരുകയും ഇത് സ്‌ട്രോക്കിന് വരെ കാരണമായേക്കാം. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല (സിസിഎഫ്) എംബോളൈസേഷൻ എന്ന അപൂർവമായ ചികിത്സാരീതിയിലൂടെ അപകടകരമായ ഈ സാഹചര്യത്തിൽ നിന്ന് രോഗിയെ രക്ഷിച്ചെടുത്തത്.

തലയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് കരോറ്റിഡ് ആർട്ടറീസ്. തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുന്ന അത്യപൂർവ സന്ദർഭങ്ങളിൽ, കരോറ്റിഡ് ആർട്ടറീസും കണ്ണിന് പുറകിലെ ഞരമ്പുകളും തമ്മിൽ അസാധാരണമായി കൂടിച്ചേരുന്നു. ഇത് അമിത രക്തസ്രാവത്തിലേക്ക് നയിക്കുകയും സിരകളുടെ ശരിയായ ഡ്രെയിനേജ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കണ്ണിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും അത് തടിപ്പിനും കണ്ണിലെ ചുവപ്പിനും കാരണമാകുന്നു. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ ഈ അവസ്ഥ കാഴ്ച നഷ്ടപ്പെടുന്നതിലേക്കും ചില അവസരങ്ങളിൽ സ്ട്രോക്കിന് വരെ കാരണമാകും.

കരോട്ടിഡ് കാവേർനസ് ഫിസ്റ്റുള അഥവാ സിസിഎഫ് എംബോളൈസേഷനിലൂടെ കരോറ്റിഡ് ആർട്ടറീസ് രക്തക്കുഴലുകളും ഞരമ്പുകളും ചേരുന്നത് പ്ലാറ്റിനം കോയിലുകൾ ഉപയോഗിച്ച് തടയും. അതുവഴി രക്തയോട്ടം പൂർവസ്ഥിതിയിലാകും. രാജ്യത്ത് തന്നെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ചികിത്സാരീതി നിലവിലുള്ളത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജയന്ത് ആർ ശേഷൻ എന്നിവരും ഒരു മണിക്കൂർ നീണ്ടുനിന്ന എംബോളൈസേഷന്റെ ഭാഗമായി.

കൃത്യസമയത്ത് അനിവാര്യമായ ഇടപ്പെടൽ നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. “രോഗിയിൽ സാധരണ രക്തയോട്ടം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. പ്ലാറ്റിനം കോയിലുകൾ സ്ഥാപിക്കുന്നത് പോലെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം നമ്മുടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതെളിക്കുന്നത്. ഇത്തരം ഇടപ്പെടലുകളിലൂടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും എത്രയും വേഗത്തിൽ രോഗമുക്തി നേടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version