Press Club Vartha

മാധ്യമ സ്വാതന്ത്രം തുലാസിൽ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു സ്ഥിതി വിശേഷമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിനുള്ള വിലങ്ങു തടിയാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡ്‌. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ പിടിക്കാൻ വേണ്ടിയാണ് അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുന്നത്. ഈ അവസ്ഥ തികച്ചും പരിതാപകരമാണ്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്‍റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കാസർകോട്, വയനാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം വരെ റെയ്ഡ് നടന്നു. കൊല്ലത്തെ റിപ്പോർട്ടറെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള മാധ്യമപ്രവർത്തകരെയും അവരുടെ അമ്മമാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തതായും പറയുന്നു.

ഷാജൻ സ്‌‌കറിയയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ്‌ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കിയിരുന്നു. ഷാജൻ സ്‌‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ്‌ സർക്കുലർ ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Share This Post
Exit mobile version