
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം.
മഅദനിക്കെതിരായ കേസിൽ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി മഅദനിയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.