Press Club Vartha

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

ഡൽഹി: കാർഗിലിൽ ഇന്ത്യൻ സൈന്യം പൊരുതി നേടിയ വിജയത്തിന് ഇന്ന് 24 വയസ്. രണ്ട് ദിവസം നീളുന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച ലഡാക്കില്‍ തുടക്കമായി. 1999-ലെ യുദ്ധത്തില്‍ വീരമൃത്യ വരിച്ച ധീരജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങും ഇതിനോട് അനുബന്ധിച്ച് നടക്കും. ലഡാക്കിലെ ലാമോച്ചന്‍ വ്യൂപോയിന്റില്‍ വെച്ച് നടക്കുന്ന ആഘോഷപരിപാടിയില്‍ മരണമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളും പങ്കുചേരുന്നുണ്ട്.

നുഴഞ്ഞ് കയറ്റം നടത്തിയ പാകിസ്താന്‍ സൈന്യത്തെയും തീവ്രവാദികളെയുമാണ് ഓപ്പറേഷൻ വിജയിലൂടെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ഇന്ന് രാജ്യത്തിന്റെ ആദരമർപ്പിക്കും.

ഇന്നലെ ആരംഭിച്ച ചടങ്ങില്‍ വടക്കന്‍ സൈനിക കമാൻഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിമുഖ്യാതിഥിയായി. ഇതിന്‌ശേഷം സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനവും നടന്നു. വൈകിട്ട് കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സൈനിക മേധാവിക്ക് പുറമെ നിലവിലുള്ളതും വിരമിച്ചവരുമായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘ഓപ്പറേഷന്‍ വിജയ്’ സമയത്തെ സൈനികരുടെ ത്യാഗത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് 599 ജവാന്മാരുടെ അനുസ്മരിച്ച് വീര്‍ഭൂമിയില്‍ പ്രതീകാത്മകമായി 559 വിളക്കുകള്‍ കത്തിച്ചു.

Share This Post
Exit mobile version