Press Club Vartha

വിദ്യാഭ്യാസം ആകർഷകവും ആസ്വാദ്യകരവുമാക്കണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളുടെ വളർച്ചയും സർഗാത്മകതയും പരിപോഷിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിസരം രൂപപ്പെടുത്തുന്നതിനാണ് വർണ്ണക്കൂടാരം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ചാക്ക സർക്കാർ യു. പി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വർണ്ണക്കൂടാരം പദ്ധതിയിൽ ആധുനിക അധ്യാപന രീതികളും പഠന അനുഭവം വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംവേദനാത്മക ഉപകരണങ്ങളും ഡിജിറ്റൽ ഉറവിടങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, വിദ്യാഭ്യാസം ആകർഷകവും ആസ്വാദ്യകരവുമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ലാസ് മുറികൾക്കപ്പുറം സ്വതന്ത്ര പഠനത്തിനും ആവിഷ്‌ക്കാരത്തിനും അവസരങ്ങൾ നൽകുന്ന ഹരിതയിടം, കളിയിടം, വരയിടം, ഭാഷാ വികാസ ഇടം, ഭാഷായിടം, ഗണിതയിടം, ശാസ്ത്രയിടം, സെൻസറി ഇടം, ഇ-ഇടം, കരകൗശലയിടം, അകം കളിയിടം, സംഗീത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മാൻ, ജിറാഫ്, മയിൽ, മുയൽ, അണ്ണാറക്കണ്ണൻ, ജലാശയം, പൂന്തോട്ടം, കിളികൾ തുടങ്ങി കുട്ടികളുടെ മനം കവരുന്ന നിരവധി കാഴ്ചകളാണ് പുറം കളിയിടത്തിൽ ഒരുക്കിയിട്ടുള്ളത് 10 ലക്ഷം രൂപയാണ് വർണ്ണക്കൂടാരത്തിനായി ചെലവഴിച്ചത്. സ്റ്റാർസ് പദ്ധതി അനുവദിച്ച ഫണ്ടിന് പുറമേ നാട്ടുകാരും, രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1.70 ലക്ഷം രൂപയും വർണ്ണകൂടാരത്തിനായി വിനിയോഗിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ കെ. ശ്രീകുമാർ അധ്യക്ഷനായിരുന്നു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക മിനി പി. ബി, സമഗ്ര ശിക്ഷാ കേരളം ജില്ലാ കോർഡിനേറ്റർ എസ്. ജവാദ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version