Press Club Vartha

തളിയൽ ക്ഷേത്രത്തിലെ വെള്ളക്കെട്ടിന് പരിഹാരം, നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: “വികസനവഴിയിൽ നേമം” എന്ന ടാഗ് ലൈൻ വെറുതെ ഇട്ടതല്ലെന്നും കഴിഞ്ഞ നിയമസഭയുടെ കാലത്തെ നേമം മണ്ഡലത്തിലെ അഞ്ചു വർഷ വികസനവും ഈ നിയമസഭയുടെ കാലത്തെ രണ്ടര വർഷ വികസനവും താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം മനസിലാകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തളിയൽ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാനുള്ള നിർമാണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നേമം അക്ഷരാർത്ഥത്തിൽ വികസിക്കുകയാണ്. നിരവധി മേഖലകളിൽ പുതിയ പദ്ധതികൾ വരികയാണ്. അതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും നാം ഊന്നൽ നൽകുന്നു. റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖല സർവകാല കുതിപ്പിലാണെന്നും മന്ത്രി പറഞ്ഞു.

നേമം നിയോജകമണ്ഡലത്തിലെ തളിയൽ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് കാരണം ഒട്ടേറെ പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. ഈ ഭാഗത്തെ ബണ്ട് നിർമ്മിക്കണമെന്നതും റോഡ് ഉയർത്തണമെന്നതും തദ്ദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം പരിഗണിച്ച് ബണ്ട് നിർമ്മിക്കുന്നതിനായി 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ജലസേചന വകുപ്പിനും റോഡ് ഉയർത്തുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 39.44 ലക്ഷം രൂപയും അനുവദിക്കുകയായിരുന്നു.

പദ്ധതികൾ സമയക്രമം അനുസരിച്ച് പൂർത്തീകരിക്കാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ, നാട്ടുകാർ, രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.

Share This Post
Exit mobile version