Press Club Vartha

അറുപതുകാരന്റെ തലച്ചോറിലെ ഭീമാകാരമായ അന്യൂറിസം: ചികിത്സിച്ച് ഭേദമാക്കി മെഡിക്കൽ സംഘം

തിരുവനന്തപുരം: തലച്ചോറിലെ രക്തധമനിയിൽ 25 മില്ലീമീറ്റർ വലുപ്പമുണ്ടായിരുന്ന ഭീമാകരമായ അന്യൂറിസത്തെ അതിജീവിച്ച് എറണാകുളം സ്വദേശിയായ അറുപതുകാരൻ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ അതിനൂതന എൻഡോവാസ്‌കുലർ പ്രൊസീജിയറിലൂടെയാണ് രോഗാവസ്ഥ ഭേദമിക്കായത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ വൈ-സ്റ്റെന്റിങ്ങും കോയിലിംഗ് പ്രൊസീജിയറുമാണ് നടത്തിയത്.

ശരീരമാകെ മരവിപ്പ്, സംസാരിക്കുന്നതിൽ ബുദ്ധിമുട്ട്, കൈകാലുകളിൽ അവശത തുടങ്ങി പക്ഷാഘാത്തിന്റെ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രി ഒപിയിലെത്തുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഭീമാകാരമായ മിഡിൽ സെറിബ്രൽ ആർട്ടറി അന്യൂറിസം കണ്ടെത്തുന്നത്.

മൂന്ന് മണിക്കൂർ നീണ്ട് നിന്ന പ്രൊസീജിയറിൽ, മൂന്ന് മൈക്രോ കത്തീറ്ററുകൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രത്യേക കത്തീറ്റർ കരോട്ടിഡ് ആർട്ടറിയിലേക്ക് കടത്തിവിടുകയായിരുന്നു. അന്യൂറിസത്തിന്റെ കഴുത്ത് ഭാഗം ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വൈ’ ആകൃതിയിലുള്ള സ്റ്റെന്റ് ഉപയോഗിച്ച് നേർത്തതാക്കിയതിന് ശേഷം പ്ലാറ്റിനം കോയിലുകൾ ഉപയോഗിച്ച് അന്യൂറിസവും ധമനിയുമായുള്ള ബന്ധം ഫലപ്രദമായി അടയ്ക്കുകയായിരുന്നു.

നാല് ദിവസങ്ങൾക്ക് ശേഷം, രോഗി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രക്തധമനിയിൽ ഒരു ബലൂൺ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസമെന്നും ഒരിക്കൽ അത്തരത്തിൽ വീക്കമുണ്ടായാൽ, രക്തക്കുഴലുകൾ ദുർബലമാകുകയും ഇത് രക്തസ്രാവത്തിലേക്ക് വരെ നയിക്കാമെന്നും ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. അന്യൂറിസത്തിൽ രക്തസ്രാവമുണ്ടായാൽ, 30-40% വരെ ആളുകൾക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ കഴിയണമെന്നില്ല, ഇത് നില കൂടുതൽ സങ്കീർണ്ണമാക്കും. അതുകൊണ്ട് തന്നെ അന്യൂറിസം അടിയന്തരമായി ചികിൽസിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജയന്ത് ആർ ശേഷൻ എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

Share This Post
Exit mobile version