Press Club Vartha

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഗാസയിലെ അധിനിവേശ വിരുദ്ധ പോരാളികൾക്കായി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങളാണ് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ജനതയുടെ മേൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ എന്ന അധിനിവേശ രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. നുണയുദ്ധത്തിലൂടെ സാഹചര്യം നിർമ്മിച്ചെടുത്തു നടപ്പിലാക്കുന്ന വംശീയ ഉന്മൂലത്തിനെതിരെ ലോകമെങ്ങും തെരുവുകളിൽ നിറയുന്ന പ്രതിഷേധങ്ങൾ പീഡിതരായ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് കരുത്തുപകരുകയാണ് ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് കെ എ ഷഫീക് പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ”സ്വതന്ത്ര ഫലസ്തീനാണ് നീതി” എന്ന തലകെട്ടിൽ ഗാസയിലെ അധിനിവേശ വിരുദ്ധ പോരാളികൾക്കായി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ അന്തരാഷ്ട്ര യുദ്ധ നിയമങ്ങളെയും മുപ്പതിലേറെ യൂ എൻ പ്രമേയങ്ങളെയും അവഗണിച്ചുകൊണ്ടു ലോകത്തിലേറ്റവും വലിയ തുറന്ന ജയിലായ ഗാസയിലെ ജനങ്ങളുടെ വെള്ളവും വൈദ്യുതിയും മരുന്നും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ബോംബാക്രമണങ്ങളിൽ പരിക്കേറ്റവരെ ചികിത്സയ്ക്കുന്ന ആശുപത്രികളിൽ ബോംബിട്ടും നിരപരാധികളായ കുഞ്ഞുങ്ങളെയടക്കം ആയിരങ്ങളെ കൊന്നുതീർക്കുന്ന വംശീയ ഉൻമൂലം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരതയാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന അഹങ്കാരത്തിനുമേൽ ഹമാസിന്റെ സ്വാതന്ത്ര്യ പോരാളികൾ ഏൽപ്പിച്ച നാണക്കേടിന് പകരം എന്ത് ഭീകര നടപടിയും കൈക്കൊള്ളാൻ ലോക ശക്തികൾ നൽകിയ പിന്തുണയിൽ നിന്നുമാണ് ഇസ്രേൽ കൊടും ഭീകര യുദ്ധം ഗാസയിലെ കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടത്തുന്നത്. ബ്രിട്ടന്റെ അധിനിവേശത്തിനു അറുതിവരുത്തിയ കാലം മുതൽക്കേ ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടിരുന്ന ഇന്ത്യയുടെ മഹിതമായ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുന്ന നിലയിലാണ് ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വ ഭരണകൂടം സയണിസ്റ്റ് രാജ്യവുമായി ചങ്ങാത്തം കൂടുന്നത്.

പലസ്തീൻ നേതാവായിരുന്ന യാസിർ അറഫാത്ത് മരണപ്പെട്ടപ്പോൾ ഹർത്താൽ നടത്തി അനുശോചനം രേഖപ്പെടുത്തിയ കേരളത്തിന്റെ ഇടതു മനസ്സുപോലും ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ പുലർത്തുന്ന സമീപനം സ്വാതന്ത്ര്യ സമരപോരാട്ടങ്ങളോട് സാധാരണഗതിയിൽ ഉണ്ടാകേണ്ട തരത്തിലുള്ളതല്ല. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ല സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി എന്നിവർ സംസാരിച്ചു.

Share This Post
Exit mobile version