Press Club Vartha

നവകേരള സദസിനൊരുങ്ങി തിരുവനന്തപുരം ജില്ല

തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസിനുള്ള തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ജില്ലാ കളക്ടർ ജെറോമിക് ജോർജും. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിൽ നേരിട്ടെത്തിയാണ് സംഘം ഒരുക്കങ്ങൾ വിലയിരുത്തിയത്. എല്ലാ മണ്ഡലങ്ങളിലും നവകേരള സദസിനുള്ള മുന്നൊരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. വർക്കല, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സംഘാടക സമിതി രൂപീകരണം നവംബർ പതിനഞ്ചിനുള്ളിൽ പൂർത്തിയാകും. മറ്റിടങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

നവംബർ 15ന് മുൻപ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ സ്വാഗത സംഘങ്ങൾ രൂപീകരിക്കും. നവംബർ 20ന് മുൻപ് ബൂത്തുതല സ്വാഗത സംഘങ്ങൾ രൂപീകരിക്കുകയും ഡിസംബർ അഞ്ചിനു മുമ്പ് വീട്ടുമുറ്റ സദസുകൾ നടത്തുകയും ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ഒരു ബൂത്തിനു കീഴിൽ മൂന്നു വീട്ടുമുറ്റ സദസുകളെങ്കിലും സംഘടിപ്പിക്കണം.

ഈ യോഗങ്ങളിൽ പ്രദേശത്തെ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതുജനങ്ങൾക്കുള്ള വിവിധ പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്യും. ഇത്തരം പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചു തീരുമാനമെടുത്ത് അപേക്ഷകരെ തീരുമാനം അറിയിക്കും. പരാതി സ്വീകരിക്കുന്നതിന് നവകേരള സദസിന്റെ വേദികളിൽ പത്തോളം കൗണ്ടറുകളുണ്ടാകും. സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. വീട്ടുമുറ്റ സദസുകളിൽ സംസാരിക്കുന്നതിനായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 15 ന് നടക്കും.

എല്ലാ മണ്ഡലങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും സ്വാഗത സംഘം ഓഫീസുകൾ തുറക്കാനും ഇവിടെ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും മന്ത്രി നിർദ്ദേശം നൽകി. നവകേരള സദസിന്റെ പ്രചാരണാർത്ഥം നൂതനമായ പരിപാടികൾ ആവിഷ്കരിക്കണം. തീം സോംഗ് , ഓൺലൈൻ പത്രിക, കലാകായിക മത്സരങ്ങൾ , മെഡിക്കൽ ക്യാംപ്, ഫുഡ് ഫെസ്റ്റിവൽ ,ജോബ് ഫെസ്റ്റ് , നവകേരള ജ്യോതി തെളിയിക്കൽ തുടങ്ങിയ പരിപാടികൾ മാതൃകയാക്കാവുന്നതാണ്. മണ്ഡലത്തിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും തലവന്മാർ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. എല്ലാ സർക്കാർ ഓഫീസുകളുടെ മുന്നിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം.

രസീതടിച്ചുള്ള പണപ്പിരിവ് പാടില്ല. തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയും സ്പോൺസർമാരെ കണ്ടെത്തിയും പരിപാടിക്ക് ചെലവാകുന്ന തുക കണ്ടെത്തണം. ഒരു കൊടിയുടെയും രാഷ്ട്രീയത്തിന്റെയും പേരിലല്ല നവകേരള സദസ് നടക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സർക്കാർ സംവിധാനങ്ങളെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമാണിത്. ജനങ്ങളും ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ചേർന്ന് നാടിന്റെ വികസനത്തിൽ ഇടപെടുന്ന തുടർ ശ്രമത്തിന്റെ തുടക്കമാണ് നവകേരള സദസെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വർക്കല ബ്ലോക്ക് ഓഫീസ് ഹാളിൽ വി.ജോയ് എം.എൽ.എയും ചിറയിൻകീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വി.ശശി എം.എൽ.എയും ആറ്റിങ്ങൽ മുൻസിപ്പാലിറ്റി കൗൺസിൽ ഹാളിൽ ഒ.എസ് അംബിക എം.എൽ.എയും കടകംപള്ളി മിനി സിവിൽ സ്‌റ്റേഷനിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ എയും കുടപ്പനകുന്ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വി.കെ പ്രശാന്ത് എം.എൽ.എയും തിരുവനന്തപുരം കോർപറേഷൻ ഹാളിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എസ്.എ സുന്ദറും നെയ്യാറ്റിൻകര പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ കെ. ആൻസലൻ എം.എൽ.എയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.കെ ഹരിന്ദ്രൻ എം.എൽ.എയും വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറും അവലോകന യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും പാറശാല മണ്ഡലത്തിൽ നവകേരള സദസിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി ആന്റണി രാജു നിർവഹിച്ചു. നേരത്തെ വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നേമം മണ്ഡലങ്ങളിലെ ഒരുക്കങ്ങളും മന്ത്രിതല സംഘം വിലയിരുത്തിയിരുന്നു.

Share This Post
Exit mobile version