Press Club Vartha

ഈ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഈ വർഷത്തെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലുവ കേസിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരമാവധി ശിക്ഷയാണ് ആലുവ കേസില്‍ കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്. മാത്രമല്ല ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി എന്നതും എടുത്തു പറയേണ്ടേതാണ്. നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ശിശുദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പോലീസ്, പ്രോസിക്യൂഷന്‍, പോക്‌സോ കോടതി തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ വിധി എല്ലാവര്‍ക്കുമുള്ള സന്ദേശം കൂടിയാണെന്നും കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിന് പങ്കുണ്ടെന്നും ഇനി ഇത്തരത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ കുഞ്ഞിന്റേയും കഴിവ് വ്യത്യസ്തമാണെന്നും അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും രാഷ്ട്രത്തിന്റെ ഭാവി കുഞ്ഞുങ്ങളില്‍ സുരക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെ വളരാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിന് പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. എല്ലാ പ്രിയപ്പെട്ട മക്കള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നതായും മന്ത്രി പറഞ്ഞു.

കുട്ടികളുടെ പ്രസിഡന്റ് മിത്ര കീനാത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുട്ടികളുടെ പ്രധാനമന്ത്രി ആത്മിക വി.എസ്. ഉദ്ഘാടന പ്രസംഗം നടത്തി. സ്പീക്കര്‍ നന്മ എസ്. മുഖ്യ പ്രഭാഷണം നടത്തി. റബേക്ക മറിയം ചാക്കോ സ്വാഗതം ആശംസിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി, വി. ജോയ് എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version