
തിരുവനന്തപുരം: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു വരുന്ന കാലത്ത് കലാകാരന്റെ നിലപാടുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ഐ എഫ് എഫ് കെ യ്ക്ക് പ്രാധാന്യം വർധിച്ചു വരുന്നതായി സംവിധായകൻ ടി വി ചന്ദ്രൻ. സാംസ്കാരികമായ പൊതു ഇടങ്ങൾ കുറഞ്ഞുവരുന്നതിനാൽ മേളയ്ക്കുള്ള പ്രസക്തി വർഷം തോറും വർധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മലയാളിയെ ലോക സിനിമകാണാൻ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണെന്ന് സംവിധായകൻ കെ എം കമൽ പറഞ്ഞു . പ്രാരംഭഘട്ടങ്ങളിൽ മുൻനിര ചലച്ചിത്ര പ്രവർത്തകർ അവഗണിച്ച ചലച്ചിത്ര മേളയുടെ മുഖ്യധാരയിലേക്ക് ഇപ്പോൾ അവർ തന്നെ ആർജവത്തോടെ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമ രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണെന്ന് കാണിച്ചുകൊടുക്കാൻ ഫിലിം സൊസൈറ്റികൾക്ക് സാധിച്ചുവെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവിള പറഞ്ഞു.
ചടങ്ങിൽ വിജയ മുലയ് സ്മാരക പുരസ്കാരം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അമിതാവ ഘോഷ് അടൂർ ഗോപാലകൃഷ്ണനിൽനിന്നും ഏറ്റുവാങ്ങി. തുടർന്ന് ഋത്വിക് ഘട്ടക് അവാർഡ് നേടിയ ഫിലിം സൊസൈറ്റി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനനെ ആദരിച്ചു.
ഫിലിം ആക്ടിവിസ്റ് വി. കെ . ജോസഫ്, വിഘ്‌നേഷ്. പി. ശശിധരൻ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു. പ്രേമേന്ദ്ര മജുംദാർ മോഡറേറ്ററായിരുന്നു.
