Press Club Vartha

ജില്ലയിൽ നവകേരള സദസ്സിന് ഇന്ന് സമാപനം

തിരുവനന്തപുരം: ജില്ലയിലെ നവകേരള സദസ്സ് അവസാനിക്കുന്നു. പതിനാല് നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനം ഇന്ന് പൂർത്തിയാകും. സമാപനദിവസം അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്.

ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെ ഇന്നത്തെ നവകേരള സദസ്സ് ആരംഭിച്ചു. രാവിലെ ഒൻപതിന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും നടത്തി.

സമാപന ദിവസത്തെ ആദ്യ നവകേരള സദസ്സ് കോവളം മണ്ഡലത്തിൽ നടക്കും. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് പൂജപ്പുര മൈതാനത്ത് നേമം മണ്ഡലത്തിലെ നവകേരള സദസ് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് 4.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സന്ദർശനത്തോടെ ജില്ലയിലെ നവകേരള സദസ്സിന് സമാപനമാകും. വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലാണ് ഇരു മണ്ഡലങ്ങളിലേയും സംയുക്ത സദസ്സ് ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാണ് ജില്ലയിലെ നവകേരള സദസ്സ് ആരംഭിക്കുന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലായി ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി.തിങ്ങി നിറഞ്ഞ വേദി കളൊരുക്കിയാണ് തലസ്ഥാന ജില്ല നവകേരള സദസ്സിനെ വരവേറ്റു കൊണ്ടിരിക്കുന്നത്.

Share This Post
Exit mobile version