Press Club Vartha

സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാന്‍ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തിന് കഴിഞ്ഞു: മുഖ്യമന്ത്രി

എറണാകുളം: സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാന്‍ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലതല നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നു മുന്‍പ് അന്നത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സര്‍വ്വ മേഖലയിലും പിന്നിലായിരുന്ന സംസ്ഥാനം അതിനുശേഷം വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു.

2023ല്‍ എത്തി നില്‍ക്കുമ്പോള്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ആഭ്യാന്തര വളര്‍ച്ച നിരക്ക് വര്‍ദ്ധിപ്പിച്ച സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോള്‍ കേരളം ഒട്ടും പിന്നിലല്ല. 26 ശതമാനമായിരുന്ന തനത് വരുമാനം 41് ശതമാനമായി വര്‍ധിപ്പിച്ചു. 2016-ല്‍ നിന്ന് 2023ല്‍ എത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനം 80,000 കോടി രൂപയാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധന ഉണ്ടായി.

 

ഇത്രയധികം പുരോഗതിയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളാണ്. ആകെ ചിലവില്‍ 71 ശതമാനം സംസ്ഥാനം വഹിക്കുന്ന സ്ഥിതിയാണ് നിലവില്‍. കേന്ദ്ര വിഹിതം 29 ശതമാനമായി വെട്ടിക്കുറച്ചു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കുകയും പൂര്‍ത്തിയായതിനു ശേഷം കേന്ദ്രം വിഹിതം നല്‍കുക എന്ന വ്യവസ്ഥ ഇന്ന് പാലിക്കുന്നില്ല. ഇതിന് പുറമെയാണ് സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അവകാശം വെട്ടിക്കുറച്ചത്. കടം വാങ്ങാനുള്ള അവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്കുണ്ട്. കടമെടുക്കുന്നതിന്റെ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്രത്തിന്റെ ഭരണഘടന വിരുദ്ധ നിലപാടിനെയാണ് കേരളം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിന്റെ ഈ വികസനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കേണ്ട പ്രതിപക്ഷം പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്നില്ല. സംസ്ഥാനത്തിന്റെ ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം വേണ്ട പിന്തുന്ന നല്‍കുന്നില്ല. കേരളം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ല.

നവ കേരള സദസ്സ് ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. നാടിന്റെ ഭാവി വികസനത്തിന് ജനങ്ങളുടെ ആശയങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ നടത്തുന്ന വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവ കേരള സദസ്സ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ യേശു പിറന്നുവീണ ബത്ലഹേമിന്റെ മണ്ണില്‍ ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ക്രിസ്തീയ സംഘടനകള്‍. പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളുടെ പശ്ചാത്തലത്തിലാണിത്. നമ്മുടെ രാജ്യം മതനിരപേക്ഷ രാജ്യം ആണെങ്കിലും ചില സ്ഥലങ്ങളില്‍ അത് ലംഘിക്കപ്പെട്ടു. മണിപ്പൂരില്‍ വംശഹത്യയ്ക്ക് തുല്യമായ ആക്രമണമാണ് നടന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

Share This Post
Exit mobile version