Press Club Vartha

സംസ്ഥാന ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പതദ്രത്തിന്റെ എഡിറ്റോറിയല്‍. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയലില്‍ ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുള്ളത്.

“സംസ്ഥാനത്തിന്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര നടപടികളാണ് കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവർണർ. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ്‌ ഗവർണർ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരമാണ് ഗവർണർക്ക് ഭരണഘടന നൽകുന്നത്‍. സ്വന്തമായി തീരുമാനമെടുത്ത്‌ സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുണ്ട്‌.

ഏത്‌ ഭരണാധികാരിക്കെതിരെയും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക്‌ നൽകുന്നുണ്ട്‌. തങ്ങൾക്ക്‌ അഹിതമെന്ന്‌ തോന്നുന്ന കാര്യങ്ങൾ ഭരണാധികാരികളിൽനിന്നുണ്ടായാൽ പൗരന്മാർ പ്രതിഷേധിക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഏജന്റായി പ്രവർത്തിക്കുന്ന ചാൻസലറുടെ നടപടിക്കെതിരെയാണ് ഇവിടെ എസ്എഫ്ഐ പ്രതിഷേധിച്ചത്. സമരം അധികൃതർക്ക്‌ സുഖിക്കുന്ന രീതിയിലായിരിക്കണമെന്നില്ല. അതിൽ നിയമവിരുദ്ധമായതുണ്ടെങ്കിൽ പൊലീസ്‌ കേസെടുത്ത്‌ നടപടി സ്വീകരിക്കും. അത്‌ പുതിയ കാര്യമൊന്നുമല്ല. നിരവധി പ്രതിഷേധ സമരങ്ങളും കേസുകളും കേരളം കണ്ടിട്ടുണ്ട്‌. എന്നാൽ, പ്രതിഷേധക്കാരെ നേരിടാൻ തെരുവുഗുണ്ടയെപ്പോലെ ഭരണാധികാരി റോഡിലിറങ്ങുന്നത്‌ മുമ്പെങ്ങും കണ്ടിട്ടില്ല. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത്‌ ഭരണാധികാരികൾ ഇങ്ങനെ പ്രവർത്തിച്ചതായി അറിവില്ല. സമരം നടത്താനും അതിനെ നേരിടാനും ചില ജനാധിപത്യ രീതികളും മര്യാദകളും ഉണ്ട്‌. സമരങ്ങളിൽ നിയമവിരുദ്ധമായത്‌ പലതും ഉണ്ടാകും. അതിനെയെല്ലാം നിയമപരമായി നേരിടാൻ നമുക്ക്‌ സംവിധാനമുണ്ട്‌. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം സാഹചര്യങ്ങളിൽ കാണിക്കേണ്ട ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും ഉണ്ട്‌. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം ഗവർണറെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആൾക്കുണ്ടാകണം. ഇത്രയും അനുഭവ സമ്പത്തുണ്ടായിട്ടും ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അത്‌ ആർജിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം ഈ സ്ഥാനത്തിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്‌.

Share This Post
Exit mobile version