Press Club Vartha

വയനാട് വന്യജീവി ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വയനാട് വന്യജീവി ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നതെന്നും പ്രതിഷേധം അക്രമാസക്തമായാല്‍ കേസെടുക്കാതിരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതെ സമയം താൻ വയനാട്ടിൽ പോയിട്ടില്ലെന്ന് പറയുന്നത് വസ്തുതയാണെന്നും കാര്യങ്ങൾ ചെയ്യാൻ വയനാട്ടിലേക്ക് പോകേണ്ടതില്ലെന്നും കാര്യങ്ങൾ മനസിലാക്കി ഫലപ്രദമായി പ്രവർത്തിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്ന പരിഹാരമുണ്ടാവില്ല. തന്നെ തടയാൻ പാടില്ല എന്ന നിലപാട് താൻ എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

അതെ സമയം വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. ന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും. വനം, പോലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളിൽ പോലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി. ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്താനുള്ള ഇടപെടൽ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കൽ പോലീസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.

പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിൽ യോ​ഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

Share This Post
Exit mobile version