Press Club Vartha

സിദ്ധാർഥന്റേത് ആൾകൂട്ടക്കൊലപാതകം; ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിദ്ധാർഥന്റേത് ആൾകൂട്ടക്കൊലപാതകമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിദ്ധാർഥന്റെ നെടുമങ്ങാടെ വസതിയിലെത്തി മാതാപിതാക്കളെ രമേശ് ചെന്നിത്തല സന്ദർശിച്ചു. സിദ്ധാർഥന്റെ മരണത്തെ കേവലം റാഗിങ്ങിന്റെ ഭാഗമായി മാത്രം കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് എസ് പിയോട് സംസാരിച്ചതനുസരിച്ച് സെക്ഷൻ 306 പ്രകാരം റാഗിങ്ങ് കാരണമുള്ള മരണം അല്ലെങ്കിൽ പ്രേരണയുടെ അടിസ്ഥാനത്തിലുള്ള ആത്മഹത്യ എന്നുള്ളതാണ് കുറ്റമായി എഫ് ഐ ആറിൽ വെച്ചിട്ടുള്ളത്. വാസ്തവത്തിൽ ഇതൊരു ആൾക്കൂട്ട കൊലപാതകം തന്നെയാണ്. മാത്രവുമല്ല ഈ കുട്ടിയെ വളരെ ഭയങ്കരമായി പീഡിപ്പിച്ചിട്ടുമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാവും അതിഭീകരമായ മർദ്ദനം സിദ്ധാർഥിന് ഏറ്റിട്ടുണ്ടെന്നുള്ളത്.

എസ്എഫ്ഐ ഗുണ്ടകളാണ് ഇത് മുഴുവൻ ചെയ്തിട്ടുള്ളത്. അപ്പോൾ അവരെ സംരക്ഷിക്കാനുള്ള നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ല. യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. കോളേജിലെ ഡീൻ ഉൾപ്പെടെയുള്ളവർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ഡീൻ മിണ്ടാതിരിക്കുകയാണ്. എന്തുകൊണ്ട് ഡീനിനെ ചോദ്യം ചെയ്യുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയമാണ് നടക്കുന്നത്. അവർക്കിഷ്ടമില്ലാത്ത കുട്ടികളെ മുഴുവൻ അടിച്ചമർത്തി കൊല്ലുകയാണ്. അതുപോലെ ഭീകരമായി മർദ്ദിക്കുകയും, റാഗ് ചെയ്യുകയുമാണ്. ഇപ്പോൾ നിരവധി കേസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്തു തോന്നിവാസവും എസ്എഫ്ഐക്കാർ ആണെങ്കിൽ കാണിക്കാം. ഇത് ചോദിക്കാനും പറയാനും ആരുമില്ല. ഗുണ്ടാ സംഘങ്ങൾ ആയിട്ടും കൊലപാതക സംഘങ്ങൾ ആയിട്ടും എസ്എഫ്ഐ പ്രവർത്തിക്കുന്നു.

എല്ലാ കോളേജിലും എസ്എഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിലുള്ള കൊലപാതകം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ഗവൺമെന്റും പോലീസും കൂട്ട് നിൽക്കുകയാണ്. ഇത് അവസാനിപ്പിച്ചേ മതിയാവൂ. അല്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവി ഇരുൾ അടഞ്ഞതായി മാറും.
ഇത്ര ഭീകരമായ രീതിയിൽ ഈ കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല. പാവപ്പെട്ട കുടുംബത്തിലെ നല്ല മിടുക്കനായ ഒരു കുട്ടിയായിരുന്നു സിദ്ധാർഥ്. അതുകൊണ്ട് ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ശക്തമായി തന്നെ അന്വേഷണം മുന്നോട്ടു പോകണം. ഐ.ജി കുറയാത്ത ഉദ്യേഗസ്ഥനെ കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ അതിനുള്ള പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Share This Post
Exit mobile version