Press Club Vartha

പൗരത്വ നിയമ ഭേദഗതി; പൗരത്വത്തിനു മതമല്ല മാനദണ്ഡമാകേണ്ടത്; രമേശ് ചെന്നിത്തല മാനദണ്ഡം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൗരത്വത്തിനു മതമല്ല മാനദണ്ഡമാകേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.

തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നിയമം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും ചെന്നിത്തല വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് വിജ്ഞാപനം പുറത്തിറക്കിയത്. ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും. രാജ്യത്തെ വംശീയ റിപ്പബ്ലിക്കിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ല. നിർണ്ണായകമായ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി പരാജയ ഭീതിയിലായതു കൊണ്ട്‌ തെരെഞ്ഞെടുപ്പു ലക്ഷ്യമാക്കി ഇറക്കുന്ന അവസാനത്തെ അടവാണ്‌ പൗരത്വ ചട്ടങ്ങളുടെ വിജ്ഞാപനം. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ ഈ കളി അനുവദിച്ചു കൊടുക്കാൻ സാധ്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share This Post
Exit mobile version