Press Club Vartha

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പലിനെതിരായ പരാമർശം; നിയമനടപടിക്കൊരുങ്ങി പ്രിൻസിപ്പൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമം നൽകിയ തെറ്റായ വാർത്തയെ തുടർന്ന് നിയമനടപടി സ്വീകരിക്കാനൊരുങ്ങി തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പലും വൈദികനുമായ ഫാദർ വി വൈ ദാസപ്പൻ. വൈദികൻ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫികറ്റ് ഉപയോഗിച്ചാണ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് ഇരിക്കുന്നതെന്നെന്നാണ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈദികൻ ജോലിയിൽ പ്രവേശിക്കുന്നതിനായി ബിരുദ പഠനത്തിന് ലത്തീൻ ഉപഭാഷ ആയി പഠിച്ചു എന്നാണ്‌ പറയുന്നതെന്നും ഇത്തരത്തില്‍ വ്യാജമായി ബോധിപ്പിച്ച്‌ പ്രസ്തുത തസ്തികയില്‍ യോഗ്യരായ പലരെയും പിന്തള്ളി ജോലിക്കു കയറി എന്നുമാണ് വാർത്തയിൽ പറയുന്നത്. യൂണിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെ മാനേജ്മെന്റിന്റെ കള്ളക്കളിയിലാണ് ഈ നിയമനം നടത്തിയതെന്നും സർവകലാശാല നിയമം കാറ്റില്‍ പറത്തിയാണ് ഫാ ദാസപ്പൻ നിയമനം നേടിയതെന്നുമാണ് ഓൺലൈൻ വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്.

എന്നാൽ ഈ വാർത്ത തെറ്റാണെന്നും സേവനത്തിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസം മാത്രം ബാക്കിയുള്ള തന്നെ പരസ്യമായി അപമാനിക്കുവാനാണ് ചാനൽ ശ്രമിക്കുന്നതെന്നുമാണ് പ്രിൻസിപ്പൽ ദാസപ്പൻ പറയുന്നത്. തന്റെ ബി.എ. ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൂർണ്ണമായും തെറ്റായ ഒരു വാർത്തയാണ് നല്കിയിരിക്കുന്നതെന്നും ഈ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് തനിക്കോ, കേരളാസർവ്വകാലാശാലക്കോ, കേരള സർക്കാരിനോ യാതൊരുവിധ സംശയവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

വിരമിക്കാനിരിക്കെ തൻ്റെ വിദ്യാർത്ഥികളേയും അദ്ധ്യാപക അനദ്ധ്യാപകരേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്നെ മനപ്പൂർവ്വം മാനസികമായി പീഡിപ്പിക്കുന്ന ഈ വാർത്ത നൽകിയവർക്കെതിരേയും ഈ വാർത്ത ചാനലിനെതിരേയും അന്വേഷണം നടത്തി കർശനമായ നിയമനടപടി എടുക്കണമെന്നും പ്രിൻസിപ്പൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

1994 മുതൽ തുമ്പ സെൻ്റ് സേവ്യേഴസ് കോളേജിൽ ലത്തീൻ ഭാഷാ അദ്ധ്യാപകനായും കഴിഞ്ഞ ഏതാനം വർഷങ്ങളായി ഇതേ കോളേജിൻ്റെ പ്രിൻസിപ്പാളായും സേവനം അനുഷ്‌ടിക്കുന്ന വ്യക്തിയാണ് ഫാദർ വി വൈ ദാസപ്പൻ. മാർച്ച് 30 നു സേവനത്തിനിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഇത്തരം ഒരു ആരോപണം പുറത്തുവരുന്നത്.

 

Share This Post
Exit mobile version