Press Club Vartha

ഇറ്റാനഗറിലെ മലയാളികളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ അരുണാചലിലെ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ ആസാമിലെ ഗുവാഹട്ടിയിലെത്തിച്ചു. തുടർന്ന് ഡൽഹി വഴി മൃതദേഹം തിരുവനന്തപുരത്തെത്തിക്കും.

കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നാട്ടിലെത്തിക്കുക. മൂന്ന് പേരുടെയും മരണത്തിൽ ദുരൂഹത തുടരുകയാണ്. ബ്ലാക്ക് മാജിക്കിലേക്കാണ് ഇപ്പോൾ അന്വേഷണം എത്തി നിൽക്കുന്നത്.

രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ദേവിയുടെയും ആര്യയുടെയും കഴുത്തിലേ മുറിവുകൾ ആഴത്തിലുള്ളതാണ്. നവീന്റെ മുറിവിനു ആഴം കുറവാണ്. ഇതാണ് കൊലപാതകം ആണെന്ന നിഗമനത്തിൽ എത്തിനിൽക്കുന്നത്.

രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ നവീനും ഭാര്യ ദേവിയും പിന്തുടർന്നിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനു മുൻപും ഇവർ അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഇവരെ ഇതിലേക്ക് നയിച്ചത് എന്നതിനെപ്പറ്റി അറിവില്ല. ഇവരെ ആരാണ് ബ്ലാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവരുടെ മരണം അന്വേഷിക്കാൻ 5 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അരുണാചല്‍ പൊലീസ് അറിയിച്ചു. അടുത്തമാസം ഏഴിനാണ് ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ആര്യയെ കാണാതാകുന്നത്. അതുപോലെ കഴിഞ്ഞ 17നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് 27 ന് തിരുവനന്തപുരത്തെത്തി. എന്നാൽ ഇതിനിടിയിലുള്ള ദിവസങ്ങളിൽ ഇവർ എവിടെ ആയിരുന്നുവെന്ന് വ്യക്തമല്ല. തിരുവനന്തപുരത്തെത്തിയ ശേഷം ഇവർ ദേവിയെയും കൂട്ടി അരുണാചലിലേക്ക് പോകുകയായിരുന്നു.

Share This Post
Exit mobile version