
തിരുവനന്തപുരം: ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. തിരുവനന്തപുരം അണ്ടൂർകോണത്താണ് സംഭവം നടന്നത്. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്.
വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങവേ കിണറ്റിൽ അകപ്പെടുകയായിരുന്നു. അറുപതടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ശ്വാസവായു ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്.
പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയാണ് മരിച്ച അൻസർ. ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ സുറുമി. മക്കൾ അയാൻ, ഹൗവ്വാ ജന്ന
