Press Club Vartha

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ റെക്കോർഡ് പ്ലേസ്മെന്റ്; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ റെക്കോർഡ് പ്ലേസ്മെന്റ് നടന്നുവെന്ന് ഉന്നത വിദ്യാഭാസ വകുപ് മന്ത്രി ആർ ബിന്ദു. ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ ഈ അക്കാഡമിക് വർഷം നേടിയത്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് ഇവർക്ക് ലഭിച്ചതെന്നും ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്നതിൽ സർക്കാർ നൽകുന്ന ഊന്നലാണ്‌ ഈ ഗുണഫലം സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്മെൻ്റ് നടന്ന സന്തോഷം ഏവരുമായി പങ്കുവയ്ക്കട്ടെ. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.
ഏകദേശം 198 കമ്പനികളിലായി 4500 ൽ അധികം പ്ലേസ്മെന്റാണ് ഡിപ്ലോമ എൻജിനീയർമാർ നേടിയത്. 2023-24 വർഷത്തിൽ സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ രൂപീകരിച്ച സ്റ്റേറ്റ് പ്ലേസ്മെൻ്റ് സെൽ സംവിധാനത്തിനു കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ ക്യാമ്പസ് പ്ലേസ്‌മെൻ്റ്‌സ് നടത്തിയത്.
മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് ഇവർക്ക് ലഭിച്ചത്. സ്റ്റേറ്റ് പ്ലേസ്മെൻ്റ് സെല്ലിന് കീഴിൽ നാല് റീജിയണൽ പ്ലേസ്മെൻ്റ് സെല്ലുകൾ രൂപികരിച്ച് വിവിധ കമ്പനികളെ ക്ഷണിച്ച് യോഗ്യരായ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കുവാൻ അവസരം നൽകിയാണ് പ്ലേസ്മെന്റ് നടന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതികപഠനത്തിനും പ്രത്യേക പരിഗണന നൽകുന്ന സംസ്ഥാന സർക്കാർ, സാങ്കേതിക കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അതീവശ്രദ്ധയാണ് നൽകിവരുന്നത്. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്നതിൽ സർക്കാർ നൽകുന്ന ഊന്നലാണ്‌ ഈ ഗുണഫലം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംസ്ഥാനത്തെ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലും ഉയർന്നനിലയിലുള്ള പ്ലേസ്മെന്റാണ് നടന്നത്.

Share This Post
Exit mobile version