Press Club Vartha

സംസ്ഥാനത്തുടനീളം കേരളഗ്രോ ഔട്ട്‌ലറ്റുകളും മില്ലറ്റ് കഫേകളും വിപുലീകരിക്കും: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ച കേരളഗ്രോ ഔട്ട്‌ലെറ്റുകളും, മില്ലറ്റ് കഫെയും എല്ലാ ജില്ലകളിലും വില്പനകേന്ദ്രങ്ങളുമായി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷികൂട്ടങ്ങൾ, FPOകൾ, അഗ്രോ സർവീസ് സെന്ററുകൾ, NGO കൾ എന്നിവർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്തി കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാർക്ക് ലഭ്യമാക്കുന്നത്. ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും പ്രസ്തുത കേന്ദ്രങ്ങൾ വഴി വിപണനം നടത്തും.

തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ഔട്ട്‌ലറ്റുകൾ പ്രവർത്തനസജ്ജമാണെന്നും മറ്റ് ജില്ലകളിൽ ജൂലൈ ആദ്യവാരത്തോടെ കേരളഗ്രോ ഔട്ട്‌ലറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കേരളഗ്രോ ജൈവം, കേരളഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടായിരിക്കും വിപണിയിലെത്തിക്കുക. ജൈവ രീതിയിലും ഉത്തമ കൃഷിരീതികൾ അവലംബിച്ചും ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങൾ ആവും മൂല്യവർദ്ധനവ് നടത്തിയും അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കും. കൃഷിക്കൂട്ടങ്ങളുടെയും വകുപ്പിന്റെ കീഴിൽ രൂപകരിച്ചിട്ടുള്ള മറ്റ് കർഷക ഗ്രൂപ്പുകളുടെയും വിവിധ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ പരിശോധനയുടെ അടിസ്ഥാനത്തിൽ കേരളഗ്രോ ബ്രാൻഡിംഗ് നൽകാനാകുമെന്നും അതുവഴി കർഷകർക്ക് കൂടുതൽ വിപണി സാധ്യത നൽകാൻ കഴിയുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

ലോകത്തെമ്പാടും ചെറുധാന്യ കൃഷിയുടെയും ദൈനംദിന ഭക്ഷണക്രമത്തിൽ ചെറുധാന്യ ഉൽപ്പന്നങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവബോധം സൃഷ്ടിച്ചുകൊണ്ട് 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിച്ചിരുന്നു. ലോകാരോഗ്യ സംഘടന നാളെയുടെ ഭക്ഷണമായി (Future Food) പ്രഖ്യാപനം നടത്തിയിട്ടുള്ള ചെറുധാന്യങ്ങൾക്ക് അത്രതന്നെ പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന കൃഷി വകുപ്പും ചെറുധാന്യ കൃഷി പ്രോത്സാഹന പരിപാടികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കുകയും കൃഷി വിസ്തൃതിയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കേരളജനതക്ക് വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളും യഥേഷ്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ജൂലൈ മാസത്തിലും മറ്റ് ജില്ലകളിൽ ആഗസ്റ്റ് മാസത്തിലും മില്ലറ്റ് കഫേകൾ പ്രവർത്തനം ആരംഭിക്കും. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷി വ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

Share This Post
Exit mobile version