Press Club Vartha

ഗർഭിണിയായ കുതിരയെ മർദ്ദിച്ച സംഭവം; മൂന്നുപേരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളിൽ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. അതെ സമയം സംഭവത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർദേശം നൽകി.

കഴിഞ്ഞ വ്യാഴായ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ അതിക്രൂരമായി മർദിച്ചത്. കത്തിയും വടിയും കൊണ്ടായിരുന്നു സംഘം കുതിര ആക്രമിച്ചത്. അയത്തില്‍ തെക്കേക്കാവ് ഭഗവതിക്ഷേത്രപരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നേരം കുതിരയെ അഴിക്കാൻ എത്തിയപ്പോഴാണ് മുറിവുകൾ കുതിരയുടെ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. കുതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി.

Share This Post
Exit mobile version