Press Club Vartha

ഉരുൾപ്പൊട്ടൽ: അനാവശ്യമായി എത്തുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അനാവശ്യമായ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കണം.

ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണം. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കനത്ത മഴയുടെ സാഹചര്യത്തിൽ അവശ്യ സർവ്വീസുകളിൽപ്പെട്ട സർക്കാർ ജീവനക്കാരെ സജ്ജരാക്കി നിർത്താൻ തീരുമാനിച്ചു. പോലീസ്, ഫയർ & റെസ്‌ക്യൂ, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ ദീർഘ കാല അവധി ഒഴികെയുള്ളവ റദ്ദാക്കും. തിരികെജോലിയിൽ പ്രവേശിപ്പിച്ച് ദുരന്തസാഹചര്യങ്ങളെ നേരിടാൻ ഇവരെ സജ്ജരാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതോടൊപ്പം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.

ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതത് ജില്ലയിലെ കളക്ടറേറ്റുകളിൽ 1077 എന്ന നമ്പറില്‍്് ബന്ധപ്പെട്ട് അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.

Share This Post
Exit mobile version