Press Club Vartha

ഉരുൾപൊട്ടൽ: ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി

കല്പറ്റ: ദുരന്തബാധിത സ്ഥലത്തെ റിലീഫ് ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പെട്രോൾ, ഡീസൽ പമ്പുകളിൽ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും ദുരന്തമേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.

ചൂരൽമലയും ദുരിതബാധിതരെ താമസിപ്പിച്ച ക്യാമ്പുകളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തസാഹചര്യത്തെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബുധനാഴ്ച ചേർന്ന യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വയനാട് ജില്ലാ സപ്ലൈ ഓഫീസർ ജയദേവ് ടി ജെ യെ ഭക്ഷ്യവകുപ്പിന്റെ നോഡൽ ഓഫീസറായി നിയമിച്ചു.

ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ എആർഡി 44, 46 റേഷൻ കടകൾ അടിയന്തരമായി പുന:സ്ഥാപിച്ചു പ്രവർത്തനമാരംഭിക്കും. ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാൻ ആകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.

ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ളൈകോ സിഎംഡിയ്ക്ക് ഭക്ഷ്യ മന്ത്രി നിർദ്ദേശം നൽകി. ദുരന്തമേഖലയിൽ വിതരണത്തിന് ആവശ്യമായ അരി, പഞ്ചസാര കടല വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി.

Share This Post
Exit mobile version