Press Club Vartha

വഞ്ചിയൂർ വെടിവയ്പ്പ്; പ്രതിയായ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ എയര്‍ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതിയായ ഡോ.ദീപ്തി മോളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അതെ സമയം വനിതാ ഡോക്ടറുടെ പരാതിയിൽ വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെ ബലാത്സംഗ കേസ് രെജിസ്റ്റർ ചെയ്തിരുന്നു. ഇത് കൊല്ലം പൊലീസിന് കൈമാറി.

സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിക്കാൻ കാരണം വ്യക്തിവൈരാഗ്യമാണെന്ന് പ്രതി ദീപ്തി കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ദീപ്തി പോലീസിന് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷിനിയുടെ ഭർത്താവ് സുജീത്തും ദീപ്തിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ആ സമയത്തെ അടുപ്പം പിന്നീട് വ്യക്തി വൈരാഗ്യത്തിലേക്ക് മാറുകയായിരുന്നു. ഇരുവരും കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയം സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് ദീപ്തിയുടെ ആക്രമണം.

കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖം മൂടി ധരിച്ച സ്ത്രീ ഷിനിയെ സമീപിച്ചത്. തുടർന്ന് എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു.

Share This Post
Exit mobile version