Press Club Vartha

പൊതുമേഖലയോടുള്ള നയം പിണറായി സർക്കാർ വ്യക്തമാക്കണം: ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം: പൊതുമേഖലയോടുള്ള സർക്കാർ നയം എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാർ പൊതുമേഖലയോട് കാണിക്കുന്ന അതേ മനോഭാവമാണ് സംസ്ഥാന സർക്കാരും തുടരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നാശത്തിന്റെ വക്കിലാണ്. പലതും അടച്ചുപൂട്ടി. എല്ലാ തൊഴിൽ നിയമങ്ങളും ലംഘിച്ചുള്ള പ്രവർത്തനങ്ങളാണ് പല സ്ഥാപനങ്ങളിലും നടക്കുന്നത്. സ്വയം നിർമിത നാശത്തിലേക്ക് പോകുന്ന കെഎസ്ഇബിയും സ്വകാര്യവത്ക്കരണ പാതയിലേക്ക് നീങ്ങുന്ന വാട്ടർ അതോറിറ്റിയും ഇതിന്റെ ഉദാഹരണങ്ങളാണ്. ഭരണപരാജയം മറച്ചുവെച്ച് സാമ്പത്തിക ഞെരുക്കത്തിന്റെ പേര് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കേരളത്തിന്റെ പൊതുധനസ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംരക്ഷകരെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺക്ലേവ് നടത്തി തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്ന നടപടിയുമായാണ് മുന്നോട്ടുപോകുന്നത്. മനുഷ്യവിഭവ ശേഷിയെ സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്ത സർക്കാരാണിത്. മുതൽ മുടക്കുന്നവർക്കും സർക്കാരിനും ലഭ്യമാകുന്ന വൻ ലാഭത്തിന്റെ നിശ്ചിത ശതമാനം ഇത്തരം പരിഷ്കാരങ്ങളിലൂടെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സംഘടിത -അസംഘടിത തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഐഎൻടിയുസി പ്രക്ഷോഭ പരമ്പര ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈമാസം 21-ന് സെക്രട്ടറിയേറ്റ് നടയിലേക്ക് മാർച്ച് നടത്തും. ഒരു പഞ്ചായത്തിലെ പത്ത് പേർ വീതം എല്ലാ ജില്ലകളിൽ നിന്നുള്ള തൊഴിലാളി പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ ഐഎൻടിയുസി അഖിലേന്ത്യാ നേതാക്കളും പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈമാസം 27ന് തൊഴിലുറപ്പ് തൊഴിലാളികളുടെ വിഷയം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകൾക്ക് മുന്നിലും കൂട്ടധർണ നടത്തും.

സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം ബോണസായി ഒരുമാസത്തെ ശമ്പളം അനുവദിക്കണം. കാർഷിക -മൽസ്യ -പ്ലാന്റേഷൻ -പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം. തൊഴിലാളി ക്ഷേമനിധികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. കേന്ദ്ര -സംസ്ഥാന സ്കീം വർക്കേഴ്സിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. മോട്ടോർ മേഖലയിലെ അമിത നികുതി പുനഃപരിശോധിക്കുകയും തൊഴിലാളികൾക്ക് ശക്തമായ ഇൻഷ്വറൻസ് പദ്ധതി രൂപീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share This Post
Exit mobile version