Press Club Vartha

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മെമ്പർ സെക്രട്ടറി, മെഡിക്കൽ വിദഗ്ധർ, സാമൂഹ്യപ്രവർത്തകർ, നിയമവിദഗ്ധർ, സർക്കാറിതര സംഘടന / അവയവം സ്വീകരിച്ചവരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് 9 അംഗ സമിതി.

കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് പ്രൊഫസറും എച്ച്.ഒ.ഡി.യും കാർഡിയോ വാസ്‌കുലർ തൊറാസിക് സർജനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്ലിനിക്കൽ പ്രൊഫസറും ചീഫ് ട്രാൻസ്പ്ലാന്റ് സർജനുമായ എസ്. സുധീന്ദ്രൻ എന്നിവരാണ് സമിതിയിലെ മെഡിക്കൽ വിദഗ്ധർ. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പർ സെക്രട്ടറി. സാമൂഹിക പ്രവർത്തകനായി പൊതുജനാരോഗ്യ വിദ്ഗധൻ ഡോ. വി രാമൻ കുട്ടി, സാമൂഹിക പ്രവർത്തകയായി ഡോ. ഖദീജ മുതാംസ്, നിയമ വിദഗ്ധനായി റിട്ടയേർഡ് ജില്ലാ ജഡ്ജ് എം. രാജേന്ദ്രൻ നായർ, മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗം മുൻ പ്രൊഫസറും എച്ച്.ഒ.ഡി.യുമായ ഡോ. വി. സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ സെക്രട്ടറി എം.കെ. മനോജ് കുമാർ തുടങ്ങിയവരെയാണ് സമിതി അംഗങ്ങളായി നിയമിച്ചിട്ടുള്ളത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയായി പ്രവർത്തിക്കുന്നത്. ഓഫീസ് ഓഫ് ദ അപ്രോപ്രിയേറ്റ് അതോറിറ്റി കെ-സോട്ടോ ആണ്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ ലൈസൻസ് സംബന്ധിച്ച പ്രവർത്തനങ്ങൾ, അവയവം മാറ്റിവയ്ക്കൽ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുക, നടപടിയെടുക്കുക എന്നീ ചുമതലകളാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയ്ക്കുള്ളത്.

Share This Post
Exit mobile version