Press Club Vartha

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അസുഖം ഭേദമായി ഡിസ്ചാർജായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത നിരാലംബരായ 12 പേരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതിന് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്നതാണ് സാമൂഹികനീതി വകുപ്പിന്റെ മുദ്രാവാക്യം. ആരുമീ ലോകത്ത് ഒറ്റയല്ല എന്ന് ഉറക്കെപ്പറയേണ്ട ബാധ്യത നമുക്കുണ്ട്. ആ കടമയാണ് ഈ പരിപാടിയിലൂടെ സർക്കാരും സമൂഹവും സന്നദ്ധപ്രസ്ഥാനങ്ങളും ചേർന്ന് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അസുഖങ്ങൾ ഭേദമായ ശേഷവും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒട്ടേറെപേർ ആശുപത്രികളിൽ വർധിച്ചുവരുമ്പോൾ അത് പ്രയാസകരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് അത്തരം രോഗികളുടെ സമ്പൂർണമായ പുനരധിവാസം ഏറ്റെടുക്കണമെന്ന് വകുപ്പ് തീരുമാനമെടുത്തത്.

ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷവും ഒട്ടേറെ വയോജനങ്ങളെയും രോഗങ്ങൾ ഭേദമായവരെയും ഓർഫനേജ് കൺട്രോൾ ബോർഡിന് (ഒസിബി) കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയുണ്ടായി. ആ അവസരത്തിലും ഏറ്റവുമധികം ആളുകളെ ഏറ്റെടുത്തത് പത്തനാപുരത്തെ ഗാന്ധിഭവനാണ്. ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുക്കുകയും പരിചരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് ഗാന്ധിഭവനെന്നും മന്ത്രി പറഞ്ഞു.

ഇനിയും നമ്മുടെ ആശുപത്രികളിൽ ഒറ്റപ്പെട്ടുപോകുന്ന, ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി സർക്കാറും ഒസിബിക്ക് കീഴിലുള്ള ക്ഷേമമന്ദിരങ്ങളും ഉണ്ടാവും. ആരും ഒറ്റക്കല്ല എന്ന ഏറ്റവും മനുഷ്യസ്നേഹനിർഭരമായ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട രോഗികളെ ഇതുവരെ മികച്ച രീതിയിൽ പരിചരിച്ച മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരെയും അവരെ ഏറ്റെടുക്കുന്ന ഗാന്ധിഭവൻ പ്രവർത്തകരെയും സാമൂഹികനീതി വകുപ്പ് ജീവനക്കാരെയും അഭിനന്ദിച്ച മന്ത്രി സാമൂഹിക നീതിവകുപ്പിന്റെ ശ്രദ്ധയും ജാഗ്രതയും ഇന്ന് കൈമാറുന്ന അഗതികളുടെ കാര്യത്തിൽ തുടർന്നും ഉണ്ടാവുമെന്നും അറിയിച്ചു.

വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിൽ നിന്നുള്ള 12 പേരെയും പേരുർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആറ് പേരെയും അടക്കം 18 പേരെ ഗാന്ധിഭവന് കൈമാറുന്നത്. ഇവരിൽ അഞ്ചുപേർ കിടപ്പുരോഗികളാണ്. 18 മുതൽ 90 വയസ്സുവരെ പ്രായമുള്ളവർ കൂട്ടത്തിലുണ്ട്.

മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽ കുമാർ, ഗാന്ധിഭവൻ എംഡി ബി ശശികുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് സീനിയർ നഴ്സിങ് ഓഫീസർ ഷാനിഫ സിസ്റ്ററാണ് അഗതികളുടെ പരിചരണത്തിനും കൈമാറ്റത്തിനും നേതൃത്വം നൽകിയത്. ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മോഹനൻ, പെഴ്സണൽ ചീഫ് മാനേജർ സാബു കെ, മെഡിക്കൽ കോളേജ് ജീവനക്കാർ, ഗാന്ധിഭവൻ പ്രവർത്തകർ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post
Exit mobile version