Press Club Vartha

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ദയിൽ പെട്ടാൽ ചിത്രം സഹിതം വാട്സ് ആപ്പിലൂടെ അറിയിക്കുന്നവർക്ക് പാരിതോഷികവും ലഭിക്കും.

മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാനായി പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സാപ്പ് സംവിധാനം യാഥാർഥ്യമായതായി മന്ത്രി അറിയിച്ചു. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ദയിൽപ്പെട്ടാൽ ഉടൻ തന്നെ 9446 700 800 എന്ന വാട്ട്സാപ്പിൽ അറിയിക്കാനാകും.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ അറിയിക്കാനാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇപ്പോൾ എല്ലാ പഞ്ചായത്തിനും മുൻസിപ്പാലിറ്റിക്കും ഈ വിവരം അറിയിക്കാൻ നമ്പറുണ്ട്, എന്നാൽ എല്ലാ നമ്പറും ജനങ്ങൾക്ക് അറിയാത്ത പ്രശ്നമുണ്ട്. ഈ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എവിടെ നിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ശുചിത്വമിഷനും ഇൻഫർമേഷൻ കേരള മിഷനും തയാറാക്കിയത്.
വാട്സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിൻറെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും.

മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും വ്യവസ്ഥയുണ്ട്. അതിനാണ് പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനകൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സൗകര്യം ലഭ്യമാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

Share This Post
Exit mobile version