Press Club Vartha

പോത്തൻകോട് വാവറയമ്പലത്ത് മോഷണ പരമ്പര: രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു

തിരുവനന്തപുരം: പോത്തൻകോട് വാവറയമ്പലത്ത് മോഷണ പരമ്പര. രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. മൂന്നും നടന്നത് ഒരേ ദിവസം ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വാവറയമ്പലം ആനയ്ക്കോട്ടാണ് മോഷണങ്ങൾ നടന്നത്. ആനയ്ക്കോട് പുതുവൽപുത്തൻവീട് ( ഷാലിമാർ)ൽ എം.ഷിഹാബുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു മോഷണം. ഓണാവധിയും നബി ദിനാഘോഷവും പ്രമാണിച്ച് ഷിഹാബുദ്ദീൻ മംഗലാപുരത്ത് മകന്റെ വീട്ടിലായിരുന്നു. 14 ആം തിയതി വൈകുന്നേരമാണ് ഷിഹാബുദ്ദീൻ ഇവിടെ ഇന്ന് പോയത്. തുടർന്ന് ഇന്നലെ രാവിലെ ഏഴരയ്ക്കാണ് മടങ്ങിയെത്തിയത്. അപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ കിഴക്കു വശത്തെ വാതിൽ ഏതോ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മാത്രമല്ല കിടപ്പു മുറിയിൽ എല്ലാം വാരിവലിച്ചിട്ടു പരിശോധിച്ച നിലയിലായിരുന്നു.  ഷിഹാബുദ്ദീന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 50,000 രുപയുമാണ് കവർന്നത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഷിഹാബുദ്ദീന്റെ വീടിനു പുറമെ വാവറയമ്പലം മണ്ണറകോണത്തു വീട്ടിൽ റാഹിലയുടെ വീട്ടിലും മോഷണം നടന്നു. ഇവിടെയും മോഷണം നടന്ന സമയത്ത് ആൾ താമസമുണ്ടായിരുന്നില്ല. റാഹില ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. 18ന് ആയിരിക്കണം ഇവിടെ മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.

വീടിന്റെ പിറകു വശത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയിരിക്കുന്നത്. ഇവിടെ നിന്ന് വിലകൂടിയ ഒരു വാച്ചും രണ്ടു ജോഡി സ്വർണ കമ്മലും പണവുമാണ് മോഷ്ടിച്ചത്.

കൂടാതെ ഈ പ്രദേശത്ത് ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നിരുന്നു. ആനയ്ക്കോട് ചന്ദ്രലേഖയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. എന്നാൽ ഇവിടെ നിന്നും ഒന്നും കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version