Press Club Vartha

തിരുവനന്തപുരത്തെ പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ തട്ടിപ്പ്: പ്രതികൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രമുഖ ജുവലറിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. എറണാകുളം തൃപ്പൂണിത്തറ സ്വദേശികളായ ഷാർമിള, രാജീവ് എന്നിവരാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെക്ക് കൊടുത്ത് കബളിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം ജ്വല്ലറികളിൽ ചെക്ക് കൊടുക്കുകയും ഒരാഴ്ച കഴിഞ്ഞ് ചെക്ക് റദ്ദ് ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

സെപ്റ്റംബർ 17 നാണ് ഇവർ തിരുവനന്തപുരത്തെ ജൂവലറിയിൽ തട്ടിപ്പ് നടത്തിയത്. പ്രമുഖ ജുവലറി ഗ്രൂപ്പിന്റെ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലുള്ള ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖയിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.

1,84,97,100 രൂപ വില വരുന്ന 2407ഗ്രാമും 810 മില്ലി ഗ്രാമും തൂക്കം വരുന്ന വിവിധ ഡിസൈനിലുള്ള മാലയും, വളയും, ചെയിനും ഉൾപ്പെടയുള്ള സ്വർണാഭരണങ്ങളാണ് ഇവർ ഇവിടെ നിന്ന് വാങ്ങിയത്. അതിനു ശേഷം ഫെഡറൽ ബാങ്കിന്റെ തൃപ്പൂണിത്തറ ബ്രാഞ്ചിലെ ചെക്ക് ജുവലറിയിൽ നൽകി ഇവർ മടങ്ങി. അതിനു ശേഷം ജുവലറിക്കാരോട് പിന്നീട് വിളിച്ചു ബാങ്കിൽ ഉടനെ ചെക്ക് കൊടുക്കരുതെന്ന് ഇവർ ആവശ്യപ്പെടുകയായിയുന്നു. പല കാരണങ്ങൾ പറഞ്ഞാണ് ഇവർ വൈകിപ്പിച്ചത്. അതിനു ശേഷം പിന്നെ ഇവരെ കുറിച്ച് ഒരു വിവരവും ജുവലറിക്കാർക്ക് ലഭിച്ചില്ല.

പല തവണ പ്രതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ്‌ ആണെന്ന് മനസിലാക്കുകയായിരുന്നു. തുടർന്നാണ് ജുവലറിക്കാർ ചെക്ക് ബാങ്കിൽ നൽകിയത്. എന്നാൽ ചെക്ക് ക്യാൻസൽ ആയതാണെന്ന് ബാങ്കിൽ നിന്ന് പറയുകയും ചെയ്തു.

തുടർന്നാണ് വഞ്ചിയൂർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Share This Post
Exit mobile version