Press Club Vartha

ധീരോദാത്തം സമാപിച്ചു: കലാമണ്ഡലം മാർഗി ബാലസുബ്രഹ്മണ്യനു പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വീരശൃംഖല നൽകി ആദരിച്ചു

കഴക്കൂട്ടം: കഥകളിയിലെ തെക്കും വടക്കുമുള്ള ഗുരുനാഥൻ മാരോടൊപ്പം അരങ്ങു പരിചയം സിദ്ധിച്ച കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്ന കഥകളി നടനെകേന്ദ്ര ബിന്ദുവാക്കി അവതരിപ്പിച്ച ധീരോദാത്തം എന്ന പരിപാടിയുടെ സമാപനത്തിലാണ് ആദരമർപ്പിച്ചത്.

കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കഴിഞ്ഞ 23 വർഷമായി കഴക്കൂട്ടത്ത് സ്ഥാപിച്ച അർജുന നൃത്ത-സംഗീത വിദ്യാലയത്തിലെ കലാ ആസ്വാദക സംഘം ആണ് അദ്ദേഹത്തിൻ്റെ നായക പ്രാധാന്യമുള്ള പച്ച, കത്തി, വെള്ളത്താടി, ചുവന്നതാടി എന്നീ വേഷങ്ങൾ ഉൾപ്പെടുത്തി 7 പ്രധാനകഥാപാത്രങ്ങലെ ഏപ്രിൽ 13 മുതൽ 7 മാസങ്ങളിലായി അവതരിപ്പിച്ചത്.

കഴക്കൂട്ടം അമ്മൻ കോവിൽ ആഡിറ്റോറിയത്തിൽ പ്രതിമാസ കഥകളി യോടൊപ്പം കേരളത്തിലെ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ഷേത്രകലകളും അരങ്ങേറിയിരുന്നു.

വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും തുറന്ന ചർച്ചകളും ഇതിനൊപ്പം സംഘടിപ്പിച്ചിരുന്നു. പാലക്കാട് വെള്ളിനേഴിയിൽ ജനിച്ച് കലാമണ്ഡലത്തിൽ നിന്നും കഥകളി അഭ്യസിച്ച് തിരുവനന്തപുരം മാർഗിയിൽ അധ്യാപകനായി തുടരുകയാണിപ്പോൾ ബാലസുബ്രമണ്യം.

മനോജ് കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ.ജോർജ് ഓണക്കൂർ പ്രശസ്തി പത്രം സമർപ്പിച്ചു. മാർഗി സെക്രട്ടറി എസ് ശ്രീനിവാസൻ അംഗവസ്ത്രം അണിയിച്ചു.ദൃശ്യ വേദി പ്രസിഡണ്ട് ഡോ. പി. വേണുഗോപാൽ സുവനീർ പ്രകാശനം നിർവഹിച്ചു. തുടർന്ന് കഥകളി ആചാര്യന്മാർ ബാലസുബ്രഹ്മണ്യനെ കൃഷ്ണമുടി അണിയിച്ചു.

ഡോ. സദനം കൃഷ്ണൻകുട്ടി,കലാനിലയം രാഘവൻ, കലാമണ്ഡലം വിമല മേനോൻ, കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം കൃഷ്ണദാസ്, ശ്രീധരൻ മാസ്റ്റർ, ഡോക്ടർ സലീം, ആനമങ്ങാട് പീതാംബരൻചാലക്കുടി മുരളി മാസ്റ്റർ, ബി എൻ സൈജു രാജ് ,ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മേള ചക്രവർത്തി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പുറപ്പാടും മേളപ്പദവും അരങ്ങേറി.

Share This Post
Exit mobile version