
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളറട കിളിയൂരിൽ ഈ മാസം അഞ്ചിനാണ് കൊലപാതകം നടന്നത്.
വെള്ളറട സ്വദേശി ജോസിനെ മകൻ പ്രജിൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യം കണ്ട ‘അമ്മ ബോധരഹിതയായി വീഴുകയായിരുന്നു. ഇപ്പോഴിതാ പ്രജിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളുപ്പെടുത്തിയിരിക്കുകയാണ് ‘അമ്മ സുഷമ. കോവിഡ് കാലത്ത് മെഡിസിന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പ്രജിൻ നാട്ടിലേക്ക് മടങ്ങിയെത്തിയത്.
അതിനു ശേഷം കൊച്ചിയിൽ സിനിമ പഠനത്തിനായി പോയിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് പ്രജിനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് ‘അമ്മ സുഷമ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി മകനെ പേടിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.
മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ തന്നെയും കൊല്ലുമെന്ന് സുഷമ പറയുന്നു.ഇപ്പോഴും പ്രജിൻ മുറി അടച്ചാണ് ഇരിക്കുന്നത്. ആരെയും അവന്റെ മുറിയിൽ കയറാൻ അനുവദിക്കില്ലായിരുന്നു. അബദ്ധത്തിൽ അവൻ അറിയാതെ കയറിയാൽ പോലും ഭീഷണിപ്പെടുത്തുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യും.
മാത്രമല്ല മുറിയിൽ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞതെന്നും സുഷമ പറഞ്ഞു.