
തിരുവനന്തപുരം: തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും പേരിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർടിനെയുമാണ് സസ്പെൻ്റ് ചെയ്തത്.
ചോദ്യ പേപ്പർ സൂക്ഷിച്ചിരുന്നയിടത്ത് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. നാട്ടുകാരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്.
അമരവിള എൽ.എം.എസ് എച്ച്.എസ്.സ്കൂളിൽ ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയ്ക്ക് പുറത്താണ് ഇവരെ കണ്ടത്. രാത്രി 10 മണിക്ക് ശേഷം പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും ഇവിടെ വച്ച് സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ പിടികൂടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പർ മോഷ്ടിക്കാനാണ് ഇവർ സ്‌കൂളിലെത്തിയതെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഈ സംഭവത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുത്തത്.